പത്തനംതിട്ട: പോലീസുകാർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. പോലീസുകാർക്കും വീടും കുടുംബവുമുണ്ടെന്നും അമ്മയും പെങ്ങന്മാരുമുണ്ടെന്നും ഓർക്കണം. പാവപ്പെട്ടവരുടെ വീടുകളിൽ കയറിയ പോലീസുകാരെ തങ്ങൾ നോക്കിവെച്ചിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു.
അർജുൻ ആയങ്കിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം മല്ലപ്പള്ളി കാട്ടാമലയിലെ സിപിഎം നേതാവിന്റെ വീട്ടിൽ പോലീസ് എത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് ഉദയഭാനു ഭീഷണി മുഴക്കിയത്. കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ തങ്ങൾ നോക്കിവച്ചിട്ടുണ്ട്.
അവരെ സംരക്ഷിക്കാൻ ആരുമുണ്ടാകില്ല. പോലീസുകാരുടെ വീടുകളിലേക്കും തങ്ങൾ കയറുമെന്നും അദ്ദേഹം പറഞ്ഞു. ഭരണം ലഭിച്ചതിനാൽ പാവപ്പെട്ടവരുടെ വീടുകളിൽ കയറി അവരെ കള്ളക്കേസിൽ കുടുക്കാമെന്നാണ് ചില കോൺഗ്രസ് പ്രവർത്തകരുടെ ധാരണയെങ്കിൽ അത് അനുവദിക്കില്ല.
അത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയെങ്കിലും വാക്കുകേട്ട് പാവപ്പെട്ടവരുടെ വീടുകളിൽ കയറിയാൽ വന്നതുപോലെ തിരിച്ചുപോകാൻ കഴിയില്ലെന്ന് പോലീസുകാരോട് പറയാനുണ്ടെന്നും ഉദയഭാനു പറഞ്ഞു. മര്യാദ കാണിച്ചാൽ മര്യാദയോടെയും മോശം രീതിയിൽ പെരുമാറിയാൽ അതേ രീതിയിലും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.